വന്ദേ ഭാരത് മിഷന്‍; അശാസ്ത്രീയ രീതികള്‍ സുതാര്യമാക്കണം: ആര്‍. എസ്. സി

ജിദ്ദ: കൊവിഡ് പ്രതിസന്ധിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘വന്ദേ ഭാരത് മിഷന്‍’ പ്രകാരമുള്ള യാത്രാ സൗകര്യം സുതാര്യമാക്കണ മെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ ആവശ്യപ്പെട്ടു. രാജ്യങ്ങള്‍ക്ക് ആനുപാതികമായി അനുവദിക്കേണ്ട വിമാന സര്‍വ്വീസ് സൗദി പോലുള്ള വലിയ രാജ്യങ്ങളില്‍ എണ്ണത്തില്‍ കുറവാണ് അനുവദിച്ചിട്ടുള്ളത്. ഒപ്പം എംബസിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന ഗര്‍ഭിണികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ തുടങ്ങി മുന്‍ഗണനാ ലിസ്റ്റ് നോക്കുകുത്തിയാക്കി അനര്‍ഹര്‍ നാടണയുന്ന കാഴ്ച്ചയും കണ്ടു വരുന്നു. രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസ് പുനഃരാരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം. ചില പ്രത്യേക വിമാനക്കമ്പനികള്‍ക്ക് മാത്രം അനുമതിനല്‍കി ചാര്‍ട്ടേഡ് വിമാന സര്‍വ്വീസ് കൊള്ള ലാഭം കൊയ്യുന്നു എന്നുള്ള പരാതികളും ശക്തമാണ്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി യാത്രക്ക് അര്‍ഹതപ്പെട്ട സൗദിയിലുള്ളവര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ ക്യൂ നിന്ന് ടിക്കറ്റ് കൈപ്പറ്റണമെന്നതും വിചിത്രമാണ്. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ വഴി കൈപറ്റാനുള്ള സൗകര്യമുണ്ടായിരിക്കേയാണ് സൗദിയില്‍ ഈ അശാസ്ത്രീയ മാര്‍ഗ്ഗം സ്വീകരിക്കുന്നത്. സാധാരണക്കാരെക്കൊണ്ട് ബിസിനസ് ക്ലാസ് ടിക്കറ്റ് അടിച്ചേല്‍പ്പിക്കുന്നുമുണ്ട്. ഒപ്പം ചില രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്നും യാത്രാനുമതി ലഭിച്ചവര്‍ എയര്‍ ഇന്ത്യ ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ യാത്രാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന മറുപടിയും ലഭിക്കുന്നു. വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള അശാസ്ത്രീയ രീതികള്‍ സുതാര്യമാക്കിക്കൊണ്ട് വേണ്ടപ്പെട്ടവര്‍ക്ക് നാടണയാനുള്ള സൗകര്യമൊരുക്കണമെന്ന് ആര്‍ എസ് സി ഗള്‍ഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

Leave a Reply