അപ്രായോഗിക നിര്‍ദേശങ്ങള്‍; പ്രവാസികളുടെ തിരിച്ചുപോക്ക് റദ്ദ് ചെയ്യുന്നതിനു തുല്യം – ആര്‍ എസ് സി

ജിദ്ദ: ജന്മനാട്ടിലേക്ക് മടങ്ങുന്ന കേരളക്കാര്‍ക്ക് മാത്രം യാത്രക്ക് മുമ്പ് കോവിഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശം അത്യന്തം ദ്രോഹപരവും അപ്രായോഗിക വുമാണെന്ന് രിസാല സ്റ്റഡി സര്‍ക്കിള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ സര്‍ക്കാറുകളുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. വന്ദേഭാരത് ദൗത്യം അപേക്ഷകരുടെ ആനുപാതികമായി മതിയാകാതെ വന്നപ്പോഴാണ് സന്നദ്ധ സംഘടനകളും കമ്പനികളും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മുതിര്‍ന്നത്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫിലെ ഇന്ത്യന്‍ എംബസികളും വിഷയത്തില്‍ കടുത്ത നിലപാടെടുത്തിരിക്കുകയാണ്. ഇത് തത്വത്തില്‍ ദുരിതത്തിലായ പ്രവാസികളെ പിന്നെയും ദ്രോഹിക്കലാണെന്നും പ്രവാസികള്‍ക്കെതിരെ പ്രായോഗികത മറന്നുള്ള ഏകപക്ഷീയ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടെന്നും ആര്‍ എസ് സി അഭിപ്രായപ്പെട്ടു. പ്രവാസി എന്ന വൈകാരിക സ്വത്വത്തില്‍ ഉറച്ച് നിന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മറ്റു താല്‍പര്യങ്ങള്‍ മാറ്റിവെച്ച് സംഘടനകളും കൂട്ടായ്മകളും ഇത്തരം നീക്കങ്ങള്‍ക്കെതിരെ രംഗത്ത് വരണമെന്നും ആര്‍ എസ് സി ആവശ്യപ്പെട്ടു. ആലോചാനാപൂര്‍വവും അതാത് രാജ്യങ്ങളിലെ പ്രായോഗികത ഉറപ്പ് വരുത്തിയുമായിരിക്കണം ഇത്തരം തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടത്. ഓരോ ദിവസവും മാറ്റിപ്പറയാനുള്ള തരത്തില്‍ പ്രവാസി വിരുദ്ധ തീരുമാനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് അടിക്കടി വരുന്നതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രവാസിയെ കൊലക്ക് കൊടുത്ത്, നാട് കോവിഡ് മുക്തമാകാനെന്ന ന്യായവാദങ്ങള്‍ നിരത്തി കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ഒരു ജനകീയ സര്‍ക്കാരില്‍ നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. തീരുമാനം ഉടന്‍ പുനഃപരിശോധിച്ച് നടപടിക്രമങ്ങള്‍ എളുപ്പമാക്കണമെന്നും ആര്‍ എസ് സി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Leave a Reply