കുവൈത്ത് ദേശീയ സാഹിത്യോത്സവില്‍ കെപി. രാമനുണ്ണി മുഖ്യപ്രഭാഷണം നടത്തുന്നു.

ദേശീയ സാഹിത്യോത്സവ്:  കുവൈത്ത് സിറ്റി ജേതാക്കള്‍

സാല്‍മിയ: കുവൈത്തിലെ പ്രവാസി മലയാളികള്‍ക്കായി കലാലയം സാംസ്‌കാരിക വേദി ഒരുക്കിയ പത്താമത് എഡിഷന്‍ സാഹിത്യോത്സവിനു പരിസമാപ്തി കുറിച്ചു. നാലു വിഭാഗങ്ങളില്‍ 85 ഇനങ്ങളിലായി നടന്ന വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 289 പോയിന്റുകളുമായി കുവൈത്ത് സിറ്റി ജേതാക്കളായി. ഫഹാഹീല്‍, ഫര്‍വാനിയ എന്നീ സെന്‍ട്രലുകള്‍ യഥാക്രമം 2,3 സ്ഥാനങ്ങള്‍ നേടി.

സമാപന സംഗമത്തില്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ കെ.പി. രാമനുണ്ണി മുഖ്യാതിഥിയായിരുന്നു. മനുഷ്യരെ ഒരുമിപ്പിച്ച് സമൂഹത്തില്‍ മാനവികത വിളയിക്കുന്നതില്‍ സാഹിത്യത്തിനു മുഖ്യപങ്കുവഹിക്കാനാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഹജീവിയുടെ വേദനകാണാനുള്ള മനസ്സും , ഭീകരതക്കും ഫാഷിസത്തിനും എതിരെയുള്ള പ്രതിരോധവും സൃഷ്ടിക്കുന്നതില്‍ സാഹിത്യോത്സവുകള്‍ മുഖ്യപങ്കുവഹിക്കുന്നു. ഇടവപ്പാതിയിലെ മഴപോലെ എല്ലാ ഗ്രാമങ്ങളിലും പെയ്തിറങ്ങി നാട്ടില്‍ സ്‌നേഹവിപ്ലവം തീര്‍ക്കാന്‍ സാഹിത്യോല്‍സവുകള്‍ക്ക് സാധിക്കുന്നു. പരസ്പര വിദ്വേഷത്തിന്റെ വിത്തുകള്‍മുളപ്പിക്കാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് എല്ലാവരേയും ഹൃദയത്തോട് ചേര്‍ത്ത്‌നിര്‍ത്താനുള്ള ശ്രമമാണ് കലാലയം സാംസ്‌കാരിക വേദി നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുവൈത്തിലെ 5 സെന്‍ട്രലുകളെ പ്രതിനിധീകരിച്ചെത്തിയ 500-ഓളം പ്രതിഭകളാണ് രാവിലെ 9 മണി മുതല്‍ രാത്രി 8 മണിവരെ നാല് വേദികളിലായി നടന്ന മത്സരത്തില്‍ മാറ്റുരച്ചത്. പ്രധാന വേദിയില്‍ അരങ്ങേറിയ മാപ്പിളപ്പാട്ട്, ദഫ്മുട്ട്, ഖവാലി… തുടങ്ങിയ മല്‍ത്സര ഇനങ്ങള്‍ കാണികളെ ഹരം കൊള്ളിച്ചു.

വൈകുന്നേരം 8 മണിക്ക് നടന്ന സമാപന സമ്മേളനം ടി.വി.എസ് ഗ്രൂപ്പ് ചെര്‍മാന്‍ ഡോ. ഹൈദര്‍ അലി ഉല്‍ഘാടനം ചെയ്തു. ഐ.സി.എഫ് കുവൈത്ത് നാഷനല്‍ പ്രസിഡന്റ് അബ്ദുല്‍ ഹക്കീം ദാരിമി അധ്യക്ഷനായിരുന്നു. നോര്‍ക്ക ഡയറക്ടര്‍ അജിത്കുമാര്‍, ഐസി.എസ്.കെ. അമ്മാന്‍ പ്രിന്‍സിപ്പാള്‍ രാജേഷ്‌നായര്‍, മലബാര്‍ ഗോള്‍ഡ് മാര്‍ക്കറ്റിംഗ് എക്‌സിക്കൂട്ടീവ് വിപിന്‍, അഹ്മദ് കെ.മാണിയൂര്‍, ശുകൂര്‍ മൗലവി, അഡ്വ. തന്‍വീര്‍ ഉമര്‍, അബ്ദുല്ല വടകര, അബ്ദുല്ല സഅദി ചെറുവാടി, എഞ്ചിനീയര്‍ അബൂബക്കര്‍ സിദ്ദീഖ് കൂട്ടായി, സലീം മാസ്റ്റര്‍, സ്വാദിഖ് കൊയിലാണ്ടി, ജാഫര്‍ ചപ്പാരപ്പടവ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. എഞ്ചിനീയര്‍ അബൂ മുഹമ്മദ് സ്വാഗതവും റാശിദ് ചെറുശ്ശോല നന്ദിയും പറഞ്ഞു.

Leave a Reply